പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ജെ.പി.സിക്ക്

Friday, December 20, 2024

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിയുകയായിരുന്നു. 39 അംഗ സമിതിയാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തുക. ഇന്നലെയും പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കോംപ്ലക്‌സിലായിരുന്നു പ്രതിഷേധം. ലോക്‌സഭ സമ്മേളനം തുടങ്ങിയുടന്‍ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി. ഇതിനിടെ ജെ.പി.സി അന്വേഷണത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഭരണഘടനാ ശില്‍പി അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്‍ഡ്യ സഖ്യം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാര്‍ലമെന്റ് വളപ്പ് അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇരുവിഭാഗവും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘര്‍ഷ അന്തരീക്ഷം ഉടലെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

നീല വസ്ത്രങ്ങള്‍ ധരിച്ചാണ് ഇന്‍ഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി.