‘ശനിയും ഞായറും ലോക്ഡൗണിന് തുല്യം ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്’

Jaihind Webdesk
Friday, April 23, 2021


തിരുവനന്തപുരം : ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് എല്ലാ കടകളും നാളെയും മറ്റന്നാളും അടക്കണം. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കർശനനിയന്ത്രണം.

നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങൾ :

പാൽ, പച്ചക്കറി, പലവൃഞ്ജനം എന്നിവ വിൽക്കുന്ന  കടകൾ തുറക്കാം.

ഹോട്ടലുകളും റസ്റ്റോറന്‍റുകളും തുറക്കാം, പക്ഷെ ഇരുന്ന് കഴിക്കാൻ പാടില്ല  പാഴ്സൽ വാങ്ങി മടങ്ങണം.

തുണിക്കടകൾ, ജുവലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങി മറ്റൊരുകടയും തുറക്കില്ല.

കെഎസ്ആർടിസി ബസ്, ട്രെയിൻ ദീർഘദൂരസർവീസുകൾ നടത്തും. എന്നാൽ നിയന്ത്രണങ്ങളുണ്ടാകും.

ഓട്ടോ ടാക്സി എന്നിവ അത്യാവശ്യആവശ്യത്തിന് മാത്രം ഉണ്ടാകും.

നേരത്തെ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം.

സർക്കാർ ഓഫിസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായങ്ങൾക്കും തുറക്കാം.

എല്ലാ സ്ഥലങ്ങളിലും പരിശോധന കർക്കശമാക്കാനാണ് തീരുമാനം. പ്ലസ്ടു പരീക്ഷ ഉണ്ടാകും. മറ്റ് പരീക്ഷകളില്ല. കൊവിഡ് വാക്സിൻ എടുക്കാൻ പോകാം. വളരെ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. ഇന്‍റർനെറ്റ് ടെലികോം സേവനദാതാക്കൾക്കും ഇളവുണ്ട്. പരമാവധി ആളുകൾക്ക് വാക്സീൻ നൽകുന്നതാണ് മികച്ച പ്രതിരോധം. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീൻ നൽകും. വിവിധ പ്രായക്കാർക്കു വിവിധ സമയം അനുവദിക്കും.

പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവർക്കു മുൻഗണന നൽകും. വാക്സീൻ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സ‍ൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.