
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ഘട്ടമായാണ് വോട്ടെടുപ്പു നടക്കുക. തിരുവനന്തപുരം എറണാകുളം വരെ 7 ജില്ലകളില്‍ ആദ്യഘട്ടം ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോടു വരെയുള്ള ഏഴു ജില്ലകളില്‍ ഡിസംബര്‍ 11നും തിരഞ്ഞെടുപ്പു നടക്കും. 13 ന് ഫലം പ്രഖ്യാപിക്കും . സംസ്ഥാനത്ത് ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
1200 തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. അടുത്ത വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന മട്ടന്നൂര്‍ നഗരസഭ ഒഴിച്ചുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 23576 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടക്കും. വോട്ടര്‍പട്ടിക തയ്യാറായി. 2,84,30, 761 വോട്ടര്‍മാര്‍ ഇത്തവണ ബൂത്തിലെത്തും. സപ്‌ളിമെന്റ് റിലിസ്റ്റ് 14 ന് പ്രസിദ്ധികരിക്കും. 33746 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത് . സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് പ്രഖ്യാപനം നടത്തിയത്.
പ്രധാന വിവരങ്ങൾ:
ആകെ തദ്ദേശ സ്ഥാപനങ്ങൾ: 1200 (മട്ടന്നൂർ നഗരസഭ ഒഴികെ)
ആകെ വാർഡുകൾ: 23576
ആകെ വോട്ടർമാർ: 2,84,30,761
പോളിംഗ് സ്റ്റേഷനുകൾ: 33746
മാതൃകാ പെരുമാറ്റച്ചട്ടം: നിലവിൽ വന്നു.
തിരഞ്ഞെടുപ്പ് സമയക്രമം:
തിരഞ്ഞെടുപ്പ് വിജ്ഞാപനം: 2025 നവംബർ 14 (വെള്ളി)
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: 2025 നവംബർ 21 (വെള്ളി)
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന: 2025 നവംബർ 22 (ശനി)
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: 2025 നവംബർ 24 (തിങ്കൾ)
ഒന്നാം ഘട്ട വോട്ടെടുപ്പ് (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ):
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ
2025 ഡിസംബർ 9 (ചൊവ്വ)
രണ്ടാം ഘട്ട വോട്ടെടുപ്പ് (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ):
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ
2025 ഡിസംബർ 11 (വ്യാഴം)
വോട്ടെണ്ണൽ (രാവിലെ 8 മണി മുതൽ): 2025 ഡിസംബർ 13 (ശനി)
തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 18 (വ്യാഴം)