
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തുടനീളം 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും, തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളുമാണ് എണ്ണുക. സ്ഥാനാർഥികളുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും ഓരോ ടേബിളിലെയും വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കുക. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വേർതിരിച്ച് ലഭ്യമാകും.
ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ വോട്ട് ചെയ്തവരുടെ എണ്ണം 2,10,79,609 ആണ്. 2020-ലെ തിരഞ്ഞെടുപ്പിൽ 2,10,05,743 വോട്ടർമാരായിരുന്നു വോട്ട് ചെയ്തിരുന്നത്. അതായത്, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 73,866 വോട്ടുകളാണ് അധികമായി പോൾ ചെയ്തത്. ഇത് തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിജയാഹ്ലാദ പ്രകടനങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പൊതുനിരത്തുകളിലും ജംങ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. പടക്കം, വെടിക്കെട്ട് എന്നിവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ നിയമങ്ങൾ, പരിസ്ഥിതി നിയമങ്ങൾ എന്നിവ ആഹ്ലാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.