ലൈഫ് പദ്ധതിയിലെ അട്ടിമറിക്ക് കൂടുതല്‍ തെളിവുകള്‍; യൂണിടാക്കിന് കരാര്‍ നല്‍കിയത് മാര്‍ഗരേഖ പാലിക്കാതെ| VIDEO

Jaihind News Bureau
Friday, August 14, 2020

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ അട്ടിമറിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യൂണിടാക്കിന് കരാര്‍ നല്‍കിയത് മാര്‍ഗരേഖ പാലിച്ചല്ല. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ തഴഞ്ഞെന്നും ആക്ഷേപമുണ്ട്. അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രം കരാര്‍ നല്‍കണമെന്ന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനവും അട്ടിമറിച്ചു.

അതിനിടെ ലൈഫ് പദ്ധതിയിലെ  വാദങ്ങളെല്ലാം പൊളിഞ്ഞതോടെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ലൈഫ് പദ്ധതി റെഡ് ക്രസന്‍റിനെ ഏല്‍പിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് കോടിയേരിയുടെ വാദം. റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്നും കോടിയേരി ന്യായീകരിക്കുന്നു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് ലൈഫ് പദ്ധതി വിവാദത്തോടുള്ള നിലപാട് കോടിയേരി വ്യക്തമാക്കിയത്.

നേരത്തെ ലൈഫ് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞിരുന്നു. 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നതിന് തെളിവുകള്‍ സഹിതം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിന് സാക്ഷിയായത് സ്വർണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്ന ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്തുവവന്നതോടെയാണ് സർക്കാർ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞത്.

https://www.facebook.com/JaihindNewsChannel/videos/821762938563477