കനല്‍ ഒരുതരിപോലും കാണില്ലേ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭയപ്പാടോടെ ഇടതുപാര്‍ട്ടികള്‍

Jaihind Webdesk
Sunday, January 13, 2019

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പൊരുതി ഇടതുപാര്‍ട്ടികള്‍. ദേശീയതല സഖ്യം കോണ്‍ഗ്രസുമായി അത്യാവശ്യമാണെന്നിരിക്കെ ബംഗാളിലും കേരളത്തിലും അനാവശ്യ പിടിവാശി വിടാന്‍ സിപിഎം തയ്യാറാകാത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. കേരളഘടകത്തിന്റെ ദുര്‍വാശികളില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐക്കും അഗ്നിപരീക്ഷയാകും.
ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതിനൊപ്പം പൊതു തെരഞ്ഞെടുപ്പില്‍ സ്വയം പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ് ഇടതു പാര്‍ട്ടികള്‍. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് ഇടത് തീരുമാനം. കോണ്‍ഗ്രസുമായി ഈ ആഴ്ച്ച തന്നെ ചര്‍ച്ച നടത്തിയേക്കും. കേരളത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും സഹകരണം കോണ്‍ഗ്രസിന് ആവശ്യമില്ലാത്തതിനാല്‍ മറ്റിടങ്ങളിലെ സീറ്റുമായി ബന്ധപ്പെട്ടാവും ചര്‍ച്ച. എന്നാല്‍ ബംഗാളില്‍ സിപിഎം കാണിക്കുന്ന അനാവശ്യ പിടിവാശിയും കേരള നേതാക്കളുടെ നിലപാടുകളും പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പാര്‍ട്ടി ആകെ സാന്നിദ്ധ്യമറിയിക്കുന്ന കേരളം മാത്രമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത തീരെയില്ലെന്ന വിലയിരുത്തലും കേന്ദ്രനേതൃത്വത്തിനിടയിലുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യവുമായി സഹകരിക്കുമ്പോള്‍ രണ്ട് സീറ്റ് വീതം സിപിഎമ്മും സിപിഐയും ആഗ്രഹിക്കുന്നു. ബീഹാറില്‍ ലാലുപ്രസാദ് യാദവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.