ഓഖി ഫണ്ട് ‘ഫ്ലാറ്റായ’ കഥയിങ്ങനെ

Jaihind Webdesk
Saturday, November 3, 2018

തിരുവനന്തപുരം മുട്ടത്തറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ 192 ഫ്ളാറ്റുകള്‍ ഓഖി ഫണ്ട് ഉപയോഗിച്ചാണെന്ന പ്രചാരണം പൊളിയുന്നു. ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 2015ല്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 48 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഓഖി ഫണ്ടില്‍ നിന്നാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കിയതെന്ന അവകാശവാദവുമായാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫ്ളാറ്റുകളുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 9,173 വീടുകളാണ് നിര്‍മിച്ചുനല്‍കിയത്.

പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തില്‍ എം.എല്‍.എമാരുടെ ചോദ്യത്തിന് മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കിയ മറുപടിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഫ്ളാറ്റ് നിര്‍മിച്ചുനല്‍കുന്നതിന്‍റെ പുരോഗതിയും ഇതിന് വകയിരുത്തിയ തുകയെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. മുട്ടത്തറയില്‍ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.

 

യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ ഓഖി ഫണ്ടില്‍നിന്നാണ് 192 ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കിയതെന്ന് സി.പി.എമ്മും സര്‍ക്കാര്‍ വൃത്തങ്ങളും പ്രചരിപ്പിക്കുന്നത്. ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണങ്ങളില്‍നിന്ന് രക്ഷനേടാനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചുനല്‍കിയത് ഓഖി ഫണ്ടില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.