ഔദ്യോഗിക യാത്രകളിൽ ശിവശങ്കറിനൊപ്പം സ്വപ്നയും; എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സത്യവാങ്ങ്മൂലം പുറത്ത്; സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോ‌ധത്തിൽ

Jaihind News Bureau
Tuesday, August 18, 2020

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മൂന്നു പ്രാവശ്യം വിദേശയാത്ര നടത്തി എന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സത്യവാങ്ങ്മൂലം പുറത്ത് വന്നതോടെ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോ‌ധത്തിൽ. ഔദ്യോഗിക യാത്രകളിൽ ശിവശങ്കർ എന്തിനാണ് സ്വപ്നയെ കൂടെ കൂട്ടിയത് എന്ന ചോദ്യത്തിന് ഇതുവരെ ശിവശങ്കർ കൃത്യമായ മറുപടി എൻഫോഴ്സ്മെന്‍റ് അടക്കമുള്ള അന്വേഷണ സംഘത്തിന് നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള വിദേശയാത്രകളിൽ സ്വപ്ന സുരേഷിന് എന്താണ് ബന്ധം എന്ന ചോദ്യത്തിന് വരുംദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്. വിദേശത്ത് വെച്ച് നടന്ന പല ഇടപാടുകളിലും കമ്മീഷൻ ഏജന്‍റായി പ്രവർത്തിച്ചത് സ്വപ്ന ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ വലിയ തുക ശിവശങ്കർ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമായിട്ടുണ്ട്. ഔദ്യോഗിക സ്ഥാനം ഉപയോഗപ്പെടുത്തി പല വഴിവിട്ട നീക്കങ്ങളും സ്വപ്നയുടെ താത്പര്യപ്രകാരം ശിവശങ്കർ നടത്തിയിട്ടുണ്ട് എന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നിഗമനം.

മുഖ്യമന്ത്രി ചെയർമാനായ ലൈഫ് പദ്ധതിയിൽ അടക്കം ഒരു കോടി രൂപ സ്വപ്നക്ക് കമ്മീഷൻ ലഭിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടത്തിയിരുന്നു. ഇതിൽ ശിവശങ്കർ അടക്കം ആർക്കെല്ലാം പങ്ക് ലഭിച്ചു എന്നാണ് ഇനി പുറത്ത് വരാനുള്ളത്. 2018 ഒക്ടോബറിൽ പ്രളയ സഹായ ഫണ്ട് സ്വരൂപിക്കാനായി മുഖ്യമന്ത്രി യുഎഇയിൽ എത്തിയപ്പോൾ ശിവശങ്കറിനൊപ്പം സ്വപ്നയും അവിടെ ഉണ്ടായിരുന്നതായ് എൻഫോഴ്സ്മെന്‍റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നുണ്ട്. ഈ യാത്രക്ക് ശേഷമാണ് സ്വപ്ന ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരം ബാങ്ക് ലോക്കർ തുറന്നതെന്ന് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് സംശയത്തിന് ഇട നൽകുന്ന കാര്യമാണ്. ആർക്കെല്ലാം വേണ്ടിയാണ് സ്വർണ്ണം കൊണ്ടുവന്നത് ആർക്കെല്ലാം ഇതിന്‍റെ ലാഭവിഹിതം ലഭിച്ചു എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല. ഇതിന്‍റെ ചുരുളഴിയുമ്പോൾ പല പ്രമുഖരുടെയുടെയും മുഖം മൂടി പിച്ചിചീന്തും എന്നുറപ്പാണ്. അന്വേഷണ സംഘം ശിവശങ്കറിനെ വരിഞ്ഞ് മുറുക്കി എന്ന ബോധം വന്നതോടെ കുറ്റം പൂർണ്ണമായും ശിവശങ്കറിന്‍റെ തലയിൽ കമഴ്ത്തി രക്ഷപ്പെടാനുള്ള നീക്കമാണ് സി.പി.എം നേതാക്കൾ ഇപ്പോൾ നടത്തുന്നത്.