ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു; ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്‍റെ അടിയന്തര നടപടി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ ശിക്ഷയും അതിന്‍റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.

കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.  ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, കെ.ആർ ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹർജിയും ഇന്നു പരിഗണിക്കും.

Comments (0)
Add Comment