ലഖിംപുർ ഖേരി കൂട്ടക്കൊല; മന്ത്രിപുത്രന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Jaihind Webdesk
Wednesday, January 25, 2023

 

ന്യൂഡല്‍ഹി: ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 8 ആഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിൽ അന്തിമവാദം മാർച്ച് 14 ന് നടക്കും. ഉപാധികളോടെയാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്ന് കോടതി നിർദേശിച്ചു.

2021 ഒക്ടോബര്‍ 3 നാണ് ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. അന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയെന്നാണ് കേസ്. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയാണ് കേസിലെ ഒന്നാം പ്രതി. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു. 5000 പേജുള്ള കുറ്റപത്രമാണ് ആശിഷ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 2021 ഒക്ടോബർ ഒമ്പതിനാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്.