KUWAIT| കുവൈത്ത് മദ്യ ദുരന്തം: ചികിത്സയിലുള്ളവരില്‍ കൂടുതല്‍ മലയാളികളെന്ന് സൂചന; 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Thursday, August 14, 2025

കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. കൂടുതലും മലയാളികളാണെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എംബിസി സ്ഥിരീകരിച്ചിരുന്നു. എങ്കിലും എണ്ണമടക്കമുള്ള കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നുവെന്നും ഇന്ത്യന്‍ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് സൂചന. ദുരന്തത്തിന് കാരണം മെഥനോള്‍ എന്നാണ് വിവരം.

നിലവില്‍ ഇപ്പോള്‍ 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. 31 പേര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 21 പേര്‍ക്കോളം മദ്യ ദുരന്തത്തില്‍ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ ആന്ധ്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.