KUTTANAD FLOOD| കുട്ടനാട്ടിലെ മിന്നല്‍പ്രളയം: ആലപ്പുഴ എംഎല്‍എയുടെ അനാസ്ഥ

Jaihind News Bureau
Sunday, June 1, 2025

കുട്ടനാട്ടില്‍ ഉണ്ടായിരിക്കുന്ന മിന്നല്‍ വെള്ളപ്പൊക്കം ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെയും കുട്ടനാട് എംഎല്‍എ യുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് എന്ന് പറയാതിരിക്കാന്‍ തരമില്ല. കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍ ഇന്ത്യന്‍ കാലാവസ്ഥ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും കേന്ദ്ര – സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളില്‍ നിന്നുണ്ടായിട്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നിട്ടും അതിന്മേല്‍ മൗനമായി ദിവസങ്ങള്‍ ആണ് അധികാരികള്‍ ഇരുന്നത്.

കുട്ടനാട്ടില്‍ നിന്ന് മഴവെള്ളവും, കിഴക്കന്‍ വെള്ളവും ഒഴുകി പോകുവാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതെ തരമില്ല. അതില്‍ ഉണ്ടായ കാലതാമസം കുട്ടനാടന്‍ ജനതയെ ആകമാനം ഒരു മിന്നല്‍ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിട്ടു. ആവശ്യത്തിനുള്ള ഷട്ടറുകള്‍ തുറക്കാതെയും പൊഴിക്ക് വീതി കൂട്ടാതെയും പിന്നെയും ദുരന്തത്തെ കാത്തിരുന്നു. അതിതീവ്ര മഴയില്‍ ഗതാഗതം, വൈദ്യുതി, പൊതുവിതരണ സംവിധാനം തുടങ്ങിയവ കുട്ടനാട്ടില്‍ സ്തംഭിചിരിക്കുകയാണ്. മഴയുടെ തീവ്രത നാളെ മുതല്‍ കുറയും എന്നാണ് കാലാവസ്ഥ പ്രവചനം. എന്നിരുന്നാലും കുട്ടനാട്ടിലേക്ക് ഉള്ള ഒഴുക്ക് ദിവസങ്ങളോളം നീണ്ടു നില്കും. അതേസമയം തോട്ടപ്പള്ളി കാനലില്‍ തന്നെ പടിഞ്ഞാറു ഭാഗത്ത് വര്‍ഷങ്ങളായി ഡ്രെഡ്ജിങ് നടന്നിട്ടില്ല. വടക്ക് ഭാഗത്ത് മാത്രം ഡ്രെഡ്ജിങ് നടത്തി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് സമീപവാസികള്‍ക്ക് ഭീഷണി കൂടിയാണ്.

മടവീഴ്ച മൂലം കുട്ടനാട്ടില്‍ നിരവധി പാടശേഖരങ്ങളില്‍ വെള്ളം കയറി, അനേകം കുടുംബങ്ങള്‍ വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നു, മറ്റുള്ളവര്‍ ക്യാമ്പുകളില്‍ കഴിയുന്നു. വെള്ളപ്പൊക്കത്തിന്റെ തീവ്രത കണക്കിലെടുത്ത് കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.