ജലീലിന് കുരുക്ക് മുറുകുന്നു ; യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയത് വ്യക്തിപരമായെന്ന് സത്യവാങ്മൂലം | VIDEO

Jaihind News Bureau
Tuesday, September 15, 2020

 

 

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയത് മന്ത്രിയെന്ന നിലയിലല്ലെന്ന് ലോകായുക്തയിൽ നൽകിയ ആക്ഷേപത്തിൽ കെ ടി ജലീൽ വ്യക്തമാക്കുന്നു. എന്നാൽ വിവാദമുണ്ടായതിനു പിന്നാലെ ജലീലും പിന്നീട് വിവിധ സി.പി.എം നേതാക്കൾ നടത്തിയ പത്രസമ്മേളനങ്ങളിലും ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും മന്ത്രിയെന്ന നിലയിലാണ് ജലീൽ സഹായം കൈപ്പറ്റിയതെന്ന വാദമാണ് മുന്നോട്ട് വെയ്ക്കുന്നത്.

യു.എ.ഇ കോൺസുലേറ്റിൽ നിന്നും എഫ്.സി.ആർ.എ നിയമം ലംഘിച്ച ജലീലിന്‍റെ മന്ത്രിസ്ഥാനം അയോഗ്യനാക്കണമെന്ന് അവശ്യപ്പെട്ട് യൂത്ത് കോൺ നേതാവ് എ.എം രോഹിത് ലോകായുക്തയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു ആക്ഷേപം മന്ത്രി നൽകിയിട്ടുള്ളത്.

വ്യക്തിപരമായ നിലയിലാണ് താൻ യു എ ഇ കോൺസുലേറ്റിൽ നിന്നും സഹായം കൈപ്പറ്റിയതെന്നും മന്ത്രിയെന്ന നിലയിൽ താൻ സഹായം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ജലീൽ ആക്ഷേപത്തിൽ പറയുന്നത്. എന്നാൽ ഇന്നലെ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തിലും മന്ത്രിയെന്ന നിലയിലാണ് സഹായം കൈപ്പറ്റിയതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.

മറ്റ് സഹായങ്ങളൊന്നും മന്ത്രിയെന്ന നിലയിൽ താൻ കോൺസുലാർ ജനറലിൽ നിന്ന് ആവശ്യപ്പെട്ടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതോടൊപ്പം സമർപ്പിച്ചിരിക്കുന്ന വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടിൽ ജലീൽ 500 രൂപയുടെ 1000 ഭക്ഷ്യക്കിറ്റും ഖുറാനും ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ വ്യക്തിപരമായി കോൺസുലേറ്റിൽ നിന്ന് സഹായം കൈപ്പറ്റിയാൽ എഫ്.സി.ആർ.എ ചട്ടങ്ങളുടെ ലംഘനമാകുമെന്നിരിക്കെയാണ് ഇത്തരമൊരു ആക്ഷേപം ലോകായുക്തയിൽ സമർപ്പിച്ചിട്ടുള്ളത്. ഇതിനു പുറമേ അടുത്ത സിറ്റിങ്ങിൽ കോൺസുലാർ ജനറലുമായുള്ള ചാറ്റിന്‍റെ മുഴുവൻ വിശദാംശങ്ങളും ഹാജരാക്കാനും ലോകായുക്ത അവശ്യപ്പെട്ടിട്ടുണ്ട്.

https://www.facebook.com/JaihindNewsChannel/videos/813865766089810