കൊച്ചി: മന്ത്രി കെ.ടി ജലീലിന്‍റെ മൊഴികളിൽ വൈരുദ്ധ്യമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മൊഴി അവലോകനം ചെയ്ത ശേഷമാണ് ഇ.ഡി ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും ഇ.ഡി ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വൈരുദ്ധ്യങ്ങൾ കണ്ടെത്തിയത്. നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രിയോട് ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരണം ആവശ്യപ്പെട്ടതിന്‍റെ ഭാഗമായി ഇതു സംബന്ധിച്ച വിശദീകരണക്കുറിപ്പ് മന്ത്രി എഴുതി നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച എൻഫോഴ്സ്മെൻ്റ് ഉന്നത ഉദ്യോഗസ്ഥർ മൊഴികളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.
മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി എന്ന വാർത്ത ഇന്നലെ ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ തള്ളിയിരുന്നു. മന്ത്രിക്കെതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം അന്വേഷണ പരിധിയിൽ ആണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം കേസിൽ മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എയും ഉടൻ ചോദ്യം ചെയ്യും. ഒരു ദേശീയ വാർത്ത ഏജൻസിയോടാണ് എൻ.ഐ.എ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യംചെയ്യൽ പൂർണ്ണമായും റെക്കോർഡ് ചെയ്യാൻ എൻ.ഐ.എതീരുമാനിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി മത ഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.