കെ.എസ്.യു മുഖമാസിക; ‘കലാശാല’ വീണ്ടും വിദ്യാര്‍ത്ഥികളിലേയ്ക്ക്

Jaihind News Bureau
Tuesday, April 8, 2025

കെ എസ് യു മുഖ മാസിക ‘കലാശാല’ വീണ്ടും പ്രസിദ്ധീകരിക്കും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി കെ.എസ്.യു പ്രസിഡന്റായിരിക്കെ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയതാണ് കലാശാല. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് മാസിക പുറത്തിറക്കാനൊരുങ്ങിയിരിക്കുന്നത്

പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥം കൂടിയാണ് കലാശാല പുറത്തിറക്കുക. 1957 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായി 12 ലക്കമായിരിക്കും വരിക്കാര്‍ക്ക് ലഭ്യമാക്കുക. അതേസമയം തദ്ദേശ സ്വയംഭരണ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഒരു ബൂത്തില്‍ ഒരു കെ.എസ്.യു കേഡര്‍ പദ്ധതിയും നടപ്പിലാക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.വെബ്‌സൈറ്റ് വഴിയാകും ഇവര്‍ക്ക് മെമ്പര്‍ഷിപ്പ് ലഭ്യമാക്കുക.

കലാശാല സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയ്നിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എഐസിസി ജനറല്‍  സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വെബ്‌സൈറ്റ് ലോഞ്ചിങ്ങ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും നിര്‍വ്വഹിച്ചു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, സംഘടനാ ജന:സെക്രട്ടറി എം.ലിജു, എന്‍.എസ്.യു.ഐ ദേശീയാ ജന: സെക്രട്ടറി അനുലേഖ ബൂസ,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എം.ജെ യദുകൃഷ്ണന്‍, പി.മുഹമ്മദ് ഷമ്മാസ്, അരുണ്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.