‘പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുത്’; സർക്കാരിനെ രൂ​ക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാരിന് ദുഃഖം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേ എന്ന് കോടതി ചോദി‌ച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതിൽ സർക്കാരിന് വിഷമമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ മറുപടി നൽകി. ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാരിന് നിർദേശം നൽകി. ജനങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഗണന നൽകണമെന്നും നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു.

കഴിഞ്ഞ 20ന് ആണ് റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരനായ കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരനായിരുന്ന സുരേഷിനെ അപകടത്തെ തുടർന്നുള്ള ചികിത്സക്കടക്കം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികളാണ്. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

Comments (0)
Add Comment