നേപ്പാളില്‍ രാഷ്ട്രീയ ഭൂകമ്പം; ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂര്‍; മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി അറസ്റ്റില്‍

Jaihind News Bureau
Saturday, March 28, 2026

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി അറസ്റ്റില്‍. നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 35-കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നാടകീയ നീക്കം. ഒലിക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒലി സര്‍ക്കാരിനെതിരെ നടന്ന ‘ജെന്‍ സി’ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട നരഹത്യ കേസിലാണ് അറസ്റ്റ്. പ്രക്ഷോഭത്തിനിടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഭക്താപൂരിലെ ഗുണ്ടുവിലുള്ള വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രതികാരമാണെന്ന് കെ.പി. ശര്‍മ്മ ഒലി എക്സിലൂടെ (X) പ്രതികരിച്ചു. എന്നാല്‍, ഇത് ആരോടും വ്യക്തിപരമായ പകപോക്കലല്ലെന്നും നീതി നടപ്പിലാക്കുന്നതിന്റെ തുടക്കം മാത്രമാണെന്നുമാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വിശദീകരണം. 2025-ലെ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ബാലേന്ദ്ര ഷാ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഒലിക്കും രമേശ് ലേഖകിനും വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റാപ്പറും എഞ്ചിനീയറുമായ ബാലേന്ദ്ര ഷാ വമ്പന്‍ ജനപിന്തുണയോടെ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ഈ അറസ്റ്റ് നേപ്പാള്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്.