നിതിന്‍ രാജിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണം, കോളേജ് അഫിലിയേഷന്‍ റദ്ദാക്കണം; കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind News Bureau
Monday, April 13, 2026

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം കേരളത്തിന്റെ അന്തസ്സിനു കനത്ത ആഘാതമാണെന്നും ദളിത് വിദ്യാര്‍ത്ഥിയോട് കാട്ടിയ ക്രൂരത ഭരണഘടനാ വിരുദ്ധമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അങ്ങേയറ്റം ഗൗരവകരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ദളിത് അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മുന്‍പ് നടന്ന സമാന സംഭവങ്ങളില്‍ കൃത്യമായ നടപടി ഉണ്ടാകാത്തതാണ് ഇത്തരം ആവര്‍ത്തനങ്ങള്‍ക്ക് കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം വേണം. ഈ കോളേജിനെതിരെ ഇതിനു മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. അതിനാല്‍ മെഡിക്കല്‍ സര്‍വ്വകലാശാല കോളേജിന്റെ അഫിലിയേഷന്‍ അടിയന്തിരമായി റദ്ദാക്കണം. കുറ്റാരോപിതരായ അധ്യാപകരെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യണം. അവരെ സംരക്ഷിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല.

നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണോ എന്ന് സംശയമുണ്ട്. കോളേജ് മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് എംപി ആരോപിച്ചു. മരണപ്പെട്ട നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളം പോലെ ഒരു പരിഷ്‌കൃത സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് അഞ്ചരക്കണ്ടിയില്‍ ഉണ്ടായതെന്നും, ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഈ ഗതി ഉണ്ടാകാത്ത വിധം നിയമനടപടികള്‍ കര്‍ശനമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.