കോഴിക്കോട് : ഇടതു തരംഗത്തിലും കെ കെ രമ നേടിയ വിജയം സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുമെന്നത് ഉറപ്പാണ്. കൊലപാതക രാഷ്ട്രീയം നിയമസഭയിൽ സജീവ ചർച്ചയാക്കാൻ കെ കെ രമയുടെ സാന്നിധ്യം കൊണ്ട് സാധിക്കും. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്ന് നിയുക്ത വടകര എംഎൽഎ കെകെ. രമ. വടകരയിലെ ആർ.എംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ജീവിച്ചിരിക്കുന്ന ടി.പിയെ സഭയിൽ പിണറായിക്ക് കാണാം. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ഈ വിജയം ടിപിക്ക് സമർപ്പിക്കുന്നു. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർ.എംപിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വർധിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു.
വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014 വോട്ടാണ്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എംഎൽഎ ലഭിക്കുന്നത് . മെയ് 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോഴാണ് കെ.കെ.രമയുടെ നിയമസഭാ പ്രവേശം.