കര്‍ഷക സമരത്തെ ഭയന്ന് ബിജെപി; ഹരിയാനയില്‍ ഇന്‍റര്‍നെറ്റ്, എസ്എംഎസ് നിരോധനം

 

ചണ്ഡീഗഢ്: തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് കർഷകർ രംഗത്തെത്തിയതിന് പിന്നാലെ സമരം അടിച്ചമർത്താന്‍ നടപടികളുമായി ബിജെപി സർക്കാരുകള്‍. കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന കര്‍ഷകരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാലിലെ ഇന്‍റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപിയ്ക്കും ഐജിക്കും ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി യുപിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തും. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രഖ്യാപനവുമായി കിസാന്‍ മഹാപഞ്ചായത്ത് രംഗത്തെത്തിയത്.

അതേസമയം കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി. ഉത്തർപ്രദേശിലെ മുസഫർനഗറില്‍ കർഷകർ ശക്തിപ്രകടനവുമായി ഒത്തുചേർന്നിരുന്നു.  കേരളം അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കും ബി ജെ പി സര്‍ക്കാരുകള്‍ക്കുമെതിരെ പ്രതിഷേധവുമായി മുസഫര്‍ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണില്‍ കൂട്ടായ്മ നടത്തിയതിലൂടെ ബിജെപിക്ക് നല്‍കുന്നത് ശക്തമായ സന്ദേശമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Comments (0)
Add Comment