
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടമുണ്ടാക്കാൻ ഇടിമിന്നലിന് ശേഷിയുണ്ട്. അതിനാൽ, ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
സുരക്ഷിതമായി ഇരിക്കുക: മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. വാതിലുകളും ജനലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രമിക്കുക.
വൈദ്യുതോപകരണങ്ങൾ: മിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുക. ടെലിഫോൺ ഉപയോഗം ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല).
വെള്ളം ഒഴിവാക്കുക: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്.
തുറസായ സ്ഥലങ്ങൾ: ടെറസ്, കളിസ്ഥലം തുടങ്ങിയ തുറസായ ഇടങ്ങളിൽ നിൽക്കരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്.
മരച്ചുവട് അപകടം: ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ അഭയം തേടരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയും അരുത്.
യാത്രക്കാർ ശ്രദ്ധിക്കാൻ: ഇടിമിന്നൽ സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തിവെച്ച് കരയിലേക്ക് മടങ്ങുക. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കുക. ബോട്ടുകളുടെ ഡെക്കിൽ നിൽക്കുന്നത് അപകടകരമാണ്.
അന്തരീക്ഷം മോശമാകുമ്പോൾ തുണി ഉണക്കാൻ ടെറസിലോ മുറ്റത്തോ പോകരുത്.
കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക.
പട്ടം പറത്തുന്നത് പൂർണ്ണമായും ഒഴിവാക്കുക.