ഗോള്‍മഴയില്‍ നനഞ്ഞ് പഞ്ചാബ്; കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; 4-0 ന് തകര്‍ത്തു

Jaihind News Bureau
Thursday, February 5, 2026

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആവേശകരമായ സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബിനെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍ കടന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരളത്തിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സര്‍വീസസ് ഫൈനല്‍ ഉറപ്പിച്ചത്.

അസമിലെ ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ കേരളം ആധിപത്യം പുലര്‍ത്തി. പതിനാറാം മിനിറ്റില്‍ മുഹമ്മദ് അജസലിലൂടെയാണ് കേരളം ആദ്യ വെടിപൊട്ടിച്ചത്. വി. അര്‍ജുന്‍ എടുത്ത കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്കിന് അജസല്‍ നല്‍കിയ ഹെഡര്‍ പഞ്ചാബ് വലയില്‍ ചെന്നുതറച്ചു. മുപ്പത്തിനാലാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി ഉയര്‍ത്തി. വി. അര്‍ജുന്‍ നല്‍കിയ പാസ് സ്വീകരിച്ച ബിബിന്‍ അജയന്‍ ബോക്‌സിനുള്ളില്‍ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് റിയാസിന് പന്ത് കൈമാറി. മനോഹരമായ ഒരു ഷോട്ടിലൂടെ റിയാസ് കേരളത്തിന്റെ രണ്ടാം ഗോളും കുറിച്ചു.

ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കേരളത്തിന്റെ മൂന്നാം ഗോള്‍ പിറന്നു. അജസല്‍ നല്‍കിയ പന്തുമായി ഇടത് വിങ്ങിലൂടെ കുതിച്ചുപാഞ്ഞ എം. വിഘ്‌നേഷിന്റെ ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളുടെ വ്യക്തമായ ആധിപത്യം നേടാന്‍ കേരളത്തിന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയും ഗോള്‍കീപ്പറും അചഞ്ചലമായി നിലകൊണ്ടു. മത്സരഗതി കൈവിട്ടതോടെ പരുക്കന്‍ കളിയിലേക്ക് തിരിഞ്ഞ പഞ്ചാബിന് കനത്ത തിരിച്ചടിയും നേരിട്ടു. കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് പഞ്ചാബ് താരം ഹര്‍ജിത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തുപേരുമായി ചുരുങ്ങിയ പഞ്ചാബിനെതിരെ 83-ാം മിനിറ്റില്‍ കേരളം തങ്ങളുടെ നാലാം ഗോളും കണ്ടെത്തി. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് സജീഷ് നല്‍കിയ പന്ത് റിയാസ് വലയിലെത്തിച്ചതോടെ കേരളത്തിന്റെ വിജയം പൂര്‍ണ്ണമായി.