കേരളത്തിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ലോക്സഭയില്‍ പത്തുമണിക്കൂര്‍ ചര്‍ച്ച

Jaihind News Bureau
Tuesday, December 9, 2025

 

സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ തീയതി നീട്ടുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും, ഇത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടി നല്‍കിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോ എന്ന കാര്യത്തില്‍ കമ്മീഷന്‍ ഇന്ന് കോടതിയില്‍ വ്യക്തത വരുത്തിയേക്കും. കേരളത്തിലെ വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ പരിഗണിക്കുന്ന അതേ ദിവസം തന്നെ, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ലോക്സഭയില്‍ ചര്‍ച്ച നടക്കും.

പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഈ ചര്‍ച്ചക്ക് തയ്യാറായത്. ചര്‍ച്ചയ്ക്കായി പത്ത് മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ‘വന്ദേമാതരം’ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. അതേസമയം, പ്രതിപക്ഷത്തിനു വേണ്ടി രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.