ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ‘പുതുയുഗയാത്ര’; വി.ഡി. സതീശൻ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് കൊടിയേറ്റം

Jaihind News Bureau
Friday, February 6, 2026

പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിക്കാനും നവകേരള നിർമ്മിതിക്കുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഇന്ന് പ്രയാണം ആരംഭിക്കുന്നു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ ജനസമ്പർക്ക പരിപാടി ഫെബ്രുവരി 6 മുതൽ മാർച്ച് 7 വരെയാണ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഒരു മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

ഇന്ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്രയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അയ്യായിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ വി.ഡി. സതീശനോടൊപ്പം യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രമുഖ സംസ്ഥാന നേതാക്കളും യാത്രയിലുടനീളം പങ്കാളികളാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയുള്ള വലിയൊരു ജനമുന്നേറ്റത്തിനാണ് യു.ഡി.എഫ് ഇതിലൂടെ തുടക്കമിടുന്നത്.

അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെ താഴെയിറക്കുക എന്നതാണ് പുതുയുഗയാത്രയുടെ പ്രധാന ദൗത്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ദുർഭരണം കേരളത്തെ വികസന കാര്യത്തിൽ ഏറെ പിന്നോട്ടടിച്ചതായി യു.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു. സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫിന്റെ ബദൽ രാഷ്ട്രീയവും ഈ യാത്രയിലൂടെ ജനസമക്ഷം അവതരിപ്പിക്കും.

സാധാരണ രാഷ്ട്രീയ റാലികളിൽ നിന്നും വ്യത്യസ്തമായി, സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ഈ പര്യടനം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകൾ ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്ചകളും പര്യടനത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ ഭാവി വികസന രേഖ വരച്ചുകാട്ടുന്ന ചരിത്രപരമായ യാത്രയായിരിക്കും ഇതെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.