ഗുജറാത്ത് മോഡല്‍ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ : ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്

ഗുജറാത്ത് മുഖ്യമന്ത്രി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡാഷ് ബോര്‍ഡ് സിസ്റ്റം കേരളത്തില്‍ പ്രാവർത്തികമാക്കുന്നത് പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയും സര്‍ക്കാര്‍ നിയോഗിച്ചു. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടുന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം.

സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്,കണ്‍ട്രോള്‍,കംപ്യൂട്ടര്‍,കമ്മ്യൂണിക്കേഷന്‍,കോംബാറ്റ് എന്നി ‘അഞ്ച് സി’ കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതി കൂടിയാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശ വാദം . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.

 

Comments (0)
Add Comment