പ്രൊപ്പഗണ്ട രാഷ്ട്രീയം വേവുന്നില്ല; ‘കേരള സ്റ്റോറി 2’-നെ കൈവിട്ട് പ്രേക്ഷകർ; ബോക്സ് ഓഫീസിൽ തകർന്നടിയുന്നു

Jaihind News Bureau
Tuesday, March 3, 2026

വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട കാമാഖ്യ നാരായൺ സിങ്ങ് ചിത്രം ‘കേരള സ്റ്റോറി 2’ ബോക്സ് ഓഫീസിൽ തകർന്നടിയുന്നു. കേരളത്തെ ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമ്മിച്ച ചിത്രമെന്ന ആരോപണം നിലനിൽക്കെ, സിനിമ കാണാൻ തിയേറ്ററുകളിൽ ആളില്ലാത്ത അവസ്ഥയാണ്. സാക്നിൽക്  പുറത്തുവിട്ട കണക്കുകൾ പ്രകാരം, റിലീസ് ചെയ്ത് നാലാം ദിനത്തിൽ കേവലം 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനത്തിൽ വെറും 75 ലക്ഷം രൂപയിൽ ഒതുങ്ങിയ കളക്ഷൻ ചിത്രം ഒരു വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് നൽകുന്നത്.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ തുടർച്ചയെന്ന നിലയിലാണ് രണ്ടാം ഭാഗം എത്തിയത്. നിർബന്ധിത മതപരിവർത്തനം, ബീഫ് കഴിപ്പിക്കൽ തുടങ്ങിയ വിദ്വേഷം പടർത്തുന്ന രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ ചിത്രത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ‘ബുൾഷിറ്റ് പ്രൊപ്പഗണ്ട’ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ സമൂഹത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളാണ് താൻ പകർത്തിയതെന്ന ന്യായീകരണവുമായി സംവിധായകൻ കാമാഖ്യ രംഗത്തെത്തിയെങ്കിലും പ്രേക്ഷകർ അത് സ്വീകരിച്ചില്ല എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേരളത്തിലടക്കം പ്രൊപ്പഗണ്ട രാഷ്ട്രീയത്തെ തള്ളിക്കളയുന്ന നിലപാടാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. കാണാൻ ആളില്ലാത്തതിനെ തുടർന്ന് കേരളത്തിലെയും മറ്റു പ്രധാന നഗരങ്ങളിലെയും നിരവധി ഷോകൾ ഇതിനോടകം തന്നെ റദ്ദാക്കിക്കഴിഞ്ഞു. വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന സിനിമകളെ ജനം തിരസ്കരിക്കുന്നു എന്നതിന്റെ തെളിവായി ഈ ബോക്സ് ഓഫീസ് തകർച്ചയെ സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു.