മന്ത്രിയെ പ്രൊഫസറാക്കാന്‍ കേരളം നല്‍കേണ്ടത് 10 കോടി രൂപ: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, January 21, 2022

തിരുവനന്തപുരം : ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ കേരളം നല്‌കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി

മന്ത്രി ആര്‍.ബിന്ദുവിന് പ്രൊഫസര്‍ പദവി നല്‍കാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് 2018ന് ശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി അടിയന്തരമായി റദ്ദാക്കണം. ഈ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജില്‍ അധ്യാപികയായിരുന്ന ബിന്ദു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം വിരമിച്ചിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പിന്നാലെ ഇപ്പോള്‍ മറ്റു സര്‍വകലാശാലകളിലും 2018നുശേഷം വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അധ്യാപകര്‍ക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്‍കുമ്പോള്‍ സര്‍ക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കൊവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് തികച്ചും അധാര്‍മികവും നിയമവിരുദ്ധവുമാണെന്നു കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുവാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത്. മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സര്‍വകലാശാല, സര്‍ക്കാരിന്‍റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കില്‍ മന്ത്രി ഈ സ്ഥാനത്ത് തുടരുവാന്‍ അര്‍ഹയല്ല.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറാക്കാന്‍ മുന്‍കയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂര്‍ സര്‍വകലാശാലാ വിസിക്ക് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രൊഫസര്‍ പദവി ലഭിക്കാന്‍ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കുന്നതിന് രണ്ടാം റാങ്കിലേയ്ക്ക് തഴഞ്ഞ ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന മലയാളം പ്രൊഫസറുടെ ഇന്‍റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ചു. അസോസിയേറ്റ് പ്രൊഫസറുടെ ഇന്‍റര്‍വ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാം റാങ്ക്. രണ്ടു തസ്തികകളിലും ജോസഫ് സ്‌കറിയയുടെ മികവ് അംഗീകരിച്ചുകൊണ്ട് ഒന്നാം റാങ്ക് നല്‍കി. ഇത് കണ്ണൂര്‍ സര്‍വകലാശാലയിലെ രാഷ്ട്രീയനിയമനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.