സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം ശക്തം; ശസ്ത്രക്രിയകള്‍ മുടങ്ങി, രോഗികള്‍ ദുരിതത്തില്‍

Jaihind News Bureau
Friday, February 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലേക്ക്. അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് പിന്നാലെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലായി ആയിരക്കണക്കിന് രോഗികളാണ് ചികിത്സ ലഭിക്കാതെ വലയുന്നത്.

സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ഒപികള്‍ ഭാഗികമായി തടസ്സപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശേഖരിച്ചു വരികയാണ്. കടുത്ത അച്ചടക്ക നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന.

സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. അതേസമയം, പിജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന ഒപി ബഹിഷ്‌കരണ സമരം താല്‍ക്കാലികമായി നീട്ടിവെച്ചു.