ആഗോള അയ്യപ്പസംഗമം: കണക്കുകളിലെ പൊരുത്തക്കേടില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind News Bureau
Thursday, February 12, 2026

കൊച്ചി: പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന്റെ വരവുചെലവ് കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സ്വതന്ത്ര ഓഡിറ്റിംഗില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ഫെബ്രുവരി 27-നകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനം നടത്തിയ ഓഡിറ്റിംഗിലാണ് സംഗമത്തിന്റെ നടത്തിപ്പില്‍ സുതാര്യത കുറവാണെന്ന് കണ്ടെത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്’ നല്‍കിയത് ടെന്‍ഡര്‍ നടപടികളില്ലാതെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിഥികള്‍ക്കായി കരുതിയിരുന്ന 4100 പായ്ക്കറ്റ് അപ്പം, അരവണ, നെയ് തുടങ്ങിയ പ്രസാദങ്ങളുടെയും ചന്ദനത്തിന്റെയും തുക കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉപകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഓഡിറ്റിംഗിന് ഹാജരാക്കിയിട്ടില്ല. കൂടാതെ ജി.എസ്.ടി, ഇന്‍പുട്ട് ടാക്‌സ് ഇനങ്ങളിലും വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നതെങ്കിലും, അത് പൂര്‍ണ്ണമായും വിജയിക്കാത്തതിനാല്‍ ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായി. 5 കോടി രൂപ പ്രതീക്ഷിച്ച ചെലവ് 6 കോടിയിലധികമായി വര്‍ദ്ധിച്ചെന്നും, ഇതില്‍ 3.40 കോടി രൂപ ബോര്‍ഡിന് സ്വന്തം ഫണ്ടില്‍ നിന്ന് ചിലവാക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.