പാലക്കാട് ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്; സംസ്ഥാനത്ത് അതീവ ജാഗ്രത

Jaihind News Bureau
Friday, March 27, 2026

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂട് കഠിനമാകുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തി. 39.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്നത്.

സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ക്കുള്ള പ്രധാന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:

സൂര്യാഘാതം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുക:

ജലപാനം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒആര്‍എസ് (ORS) ലായനി, സംഭാരം, ഫ്രഷ് ജ്യൂസുകള്‍ എന്നിവ ശീലമാക്കുക. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം.

വസ്ത്രധാരണം: അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും പാദരക്ഷകള്‍ ധരിക്കുകയും ചെയ്യുക.

തൊഴില്‍ ക്രമീകരണം: നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആവശ്യമായ വിശ്രമവും സംരക്ഷണവും സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: സ്‌കൂളുകളില്‍ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. 11 am മുതല്‍ 3 pm വരെ കുട്ടികളെ വെയില്‍ ഏല്‍ക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കരുത്.

തീപിടുത്ത ജാഗ്രത: ചന്തകള്‍, ഡംപിങ് യാര്‍ഡുകള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തുകയും വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

മൃഗസംരക്ഷണം: വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും വെയിലത്ത് കെട്ടിയിടരുത്. അവയ്ക്കും പക്ഷികള്‍ക്കും കുടിവെള്ളം ലഭ്യമാക്കണം.

പ്രത്യേക ശ്രദ്ധ: ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഉച്ചസമയത്ത് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കുക.