മന്ത്രിമാര്‍ക്ക് കുളിരണിയാന്‍ ചെലവാക്കിയത് 24 ലക്ഷം; മറക്കണ്ട സര്‍ക്കാരേ ഇപ്പോഴും 900 കുടുംബങ്ങള്‍ ക്യാമ്പിലാണ്; 10000 രൂപ പോലും കിട്ടാത്തവര്‍ നിരവധി

Jaihind Webdesk
Thursday, December 20, 2018

തിരുവനന്തപുരം: പണമില്ല എന്ന കാരണം പറഞ്ഞ് പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണം വൈകുമ്പോഴും സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ല. മന്ത്രിമാരുടെ ഓഫീസില്‍ എ.സി. യൂണിറ്റ് വെയ്ക്കാന്‍ ചെലവാക്കിയത് ലക്ഷങ്ങള്‍. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലും രണ്ടിലുമായി 35 പുതിയ എ.സി യൂണിറ്റ് വെയ്ക്കാന്‍ 24 ലക്ഷത്തി അമ്പത്തൊന്നായിരം രൂപയുടെ അനുമതിയാണ് നല്‍കിയിരിക്കുന്നത്. 10000 രൂപ പ്രളയ ബാധിതര്‍ക്ക് കൊടുക്കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും കുളിരില്‍ ഇരിക്കാന്‍ വേണ്ടിയാണീ ധൂര്‍ത്ത്. മന്ത്രിമാരുടെ ഓഫീസ് മോടിപിടിപ്പിക്കാനും വകുപ്പ് സെക്രട്ടറിമാരുടെ ചായകുടി ചിലവിനും ലക്ഷങ്ങള്‍ മുടക്കിയതിനു പിന്നാലെയാണ് എസി സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയ രേഖകള്‍ കൂടി പുറത്ത് വരുന്നത്.

എ.സി വെയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിനാണു ചുമതല. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍, കെ.രാജു എന്നിവരുടെ അനക്‌സ് രണ്ടിലുള്ള ഓഫീസ് മോടി പിടിപ്പിക്കാന്‍ നാലു ലക്ഷത്തി അന്‍പതിനായിരം രൂപ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ധൂര്‍ത്ത്. വൈദ്യുതി മന്ത്രി എം.എം. മണിക്ക് മൊബൈല്‍ ഫോണ്‍ മേടിക്കാന്‍ 20000 രൂപ അനുവദിച്ച് കൊണ്ട് ഈ മാസം 11 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെട്ടുവിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെയും, മറ്റു സെക്രട്ടറിമാരുടെയും ഓഫീസില്‍ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തില്‍ ഒക്‌റ്റോബര്‍ മാസത്തില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ രൂപ ചിലവാക്കിയ കണക്കും പുറത്തു വന്നിരുന്നു ഇതിനു പിന്നാലെയാണ് എ.സി വെയ്ക്കാന്‍ മുടക്കിയ തുകയുടെ കണക്കും പുറത്തു വരുന്നത്. പ്രളയനന്തര പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചിലവു ചുരുക്കല്‍ എന്ന് പറയുമ്പോളും സെക്രട്ടറിയേറ്റിനുള്ളില്‍ ഇത് ബാധകമല്ല എന്നതാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ധൂര്‍ത്തിന്റെ ഈ കണക്കുകള്‍ അടിവരയിട്ടു സൂചിപ്പിക്കുന്നത്.