കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതം; ഡാം മാനേജ്‌മെന്റ് പാളിയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

Jaihind News Bureau
Tuesday, April 7, 2026

ഇടുക്കി: 2018-ലെ മഹാപ്രളയം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അഴിമതി മൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നിലവിലെ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടാണ് കുഴല്‍നാടന്‍ രംഗത്തെത്തിയത്. തോട്ടപ്പള്ളി സ്പില്‍വേ കൃത്യസമയത്ത് തുറക്കാതിരുന്നതാണ് പ്രളയത്തിന് കാരണമായതെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ശബ്ദരേഖയില്‍ ആരോപിക്കുന്നു.

പ്രളയത്തിന് ഒരു മാസം മുന്‍പേ തുറക്കേണ്ടിയിരുന്ന തോട്ടപ്പള്ളി സ്പില്‍വേ, സ്വകാര്യ കരാര്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം അടച്ചിട്ടെന്നാണ് പ്രധാന ആരോപണം. സ്പില്‍വേ തുറന്നാല്‍ അടിഞ്ഞുകൂടിയ കരിമണല്‍ ഒലിച്ചുപോകുമെന്നതിനാലാണ് അനുമതി നല്‍കാതിരുന്നത്. ‘മേരി മാതാ’ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ക്യൂബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ് മണല്‍ വാരല്‍ കരാര്‍ നല്‍കിയത്. ഇത് മറിച്ചുവിറ്റാല്‍ 2000 രൂപ വരെ ലഭിക്കുമെന്നും ഇതിലൂടെ കരാറുകാരന് 300 കോടി രൂപയുടെ ലാഭം ഉണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു.

മുന്‍ ജലസേചന മന്ത്രി മാത്യു ടി. തോമസ്, ചീഫ് എഞ്ചിനീയര്‍ ജോഷി, ജോര്‍ജ് തോമസിന്റെ സഹോദരി എന്നിവര്‍ ചേര്‍ന്നാണ് ഈ അഴിമതിക്ക് പിന്നില്‍ കളിച്ചതെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയിലെ പരാമര്‍ശം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും സ്പില്‍വേ തുറക്കാന്‍ ഇവര്‍ അനുമതി നല്‍കിയില്ലെന്നും ഇതില്‍ ആരോപിക്കുന്നു. പ്രളയകാലത്ത് ജലസേചന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് കെ. കൃഷ്ണന്‍കുട്ടി. സ്വന്തം മുന്നണിയിലെ നേതാവിനും വകുപ്പിനുമെതിരെ കൃഷ്ണന്‍കുട്ടി തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രളയം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷത്തിന്റെ കാലങ്ങളായുള്ള വാദത്തിന് ഭരണപക്ഷത്തെ ഒരു മന്ത്രിയുടെ ശബ്ദരേഖ തന്നെ തെളിവായി ലഭിച്ചിരിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ അവകാശപ്പെട്ടു.