Cargo ship sinking| അറബിക്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിത്താണതില്‍ കപ്പല്‍ ഉടമയ്‌ക്കെതിരേ കേരളം കേസെടുത്തു; ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

Jaihind News Bureau
Wednesday, June 11, 2025

കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ചരക്ക് കപ്പലായിരുന്ന എംഎസ്സി എല്‍സ 3 അപകടത്തില്‍ പെട്ട സംഭവത്തില്‍ തീരദേശ പോലീസ് കേസെടുത്തു. കപ്പല്‍ കമ്പനിയായ എംഎസ്സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പലിലെ മറ്റു ജീവനക്കാര്‍ മൂന്നാം പ്രതികളുമാണ്. കപ്പല്‍ അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് മേയ് 25ന് കപ്പല്‍ മുങ്ങിയത്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന് എഫ് ഐ ആറില് ആരോപിക്കുന്നു.

നേരത്തെ, കൊച്ചി പുറംകടലിലെ കപ്പല്‍ അപകടത്തില്‍ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ കമ്പനിയായ എംഎസ്‌സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. കപ്പല്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ വിവരങ്ങള്‍ പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും പകരം നഷ്ടപരിഹാരത്തിന് ഊന്നല്‍ നല്‍കണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പായിരുന്നു പുറത്തുവന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അഴീക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ കഴിഞ്ഞ ദിവസം വാന്‍ഹായ് 503 എന്ന കപ്പല്‍ കൂടി മുങ്ങിയതോടെയാണ് കേസെടുക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറിയതെന്നാണ് സൂചനകള്‍.