NILAMBUR BY-ELECTION| കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ജയപ്രതീക്ഷയില്‍ യുഡിഎഫ്

Jaihind News Bureau
Tuesday, June 3, 2025

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പതിറ്റാണ്ടുകളോളം കുത്തകയാക്കി വച്ചിരുന്ന നിലമ്പൂരില്‍. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസും യുഡിഎഫും തികഞ്ഞ ജയപ്രതീക്ഷയിലാണ്.

എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന പിവി അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ച് എംഎല്‍എ സ്ഥാനം രാജി വെച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുന്നത്. ഇനി ദിവസങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കച്ചകെട്ടിയിറങ്ങി തന്നെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത എന്‍ഡിഎയ്ക്ക് 4 ശതമാനത്തോളമാണ് ആകെയുള്ള വോട്ട് വിഹിതം. അതുകൊണ്ട് തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഒരു അങ്കമായിരിക്കും ഇത്തവണ. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2,32,384 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെ ഉള്ളത്. ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയ ഒരു കൂട്ടം ജനങ്ങളാണ് ഇന്നും നിലമ്പൂരിലുള്ളത്. നിലമ്പൂര്‍ പോരില്‍ മുന്‍പന്തിയിലുണ്ടാവും കോണ്‍ണ്‍ഗ്രസ് എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. 1970 ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദ്യമായി നിലമ്പൂരില്‍ വിജയിക്കുന്നത്. പിന്നീട് 1977ല്‍ ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി സെയ്താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടന്‍ മണ്ഡലം പിടിച്ചത്.

പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം 1987 മുതല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ കോട്ടയായി മാറി. 1987 മുതല്‍ 2011 വരെ ഏകദേശം 30 വര്‍ഷത്തില്‍ അധികം ആര്യാടനായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്, കോണ്‍ഗ്രസിന്റെ കുത്തകയായി മണ്ഡലം മാറിയ കാലമായിരുന്നു പിന്നീടങ്ങോട്ട്. പൊതുവില്‍, മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഇപ്രാവശ്യവും നിലമ്പൂര്‍ മണ്ണില്‍ കോണ്‍ഗ്രസിന്റെ വിജയപതാക ഉയര്‍ത്താനായി കോണ്‍ഗ്രസും യുഡിഫും ഒന്നിച്ചിറങ്ങുകയാണ്.