ചരിത്രപരമായ വിധിയെഴുത്തിലേക്ക് കേരളം; നാളെ വോട്ടെടുപ്പ്, ജനവിധി തേടുന്നത് 883 സ്ഥാനാര്‍ത്ഥികള്‍

Jaihind News Bureau
Wednesday, April 8, 2026

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട ആവേശകരമായ പ്രചാരണങ്ങള്‍ക്കും വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കും വിരാമം. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരാന്‍ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാളെ രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിക്കും. നിശബ്ദ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ അവസാനവട്ട വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

ഈ തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിക്കുമെന്നുറപ്പാണ്. എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിച്ചാലും ഇല്ലെങ്കിലും അത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും, മുമ്പൊരിക്കലുമില്ലാത്തവിധം ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച് സാന്നിധ്യമറിയിക്കുന്ന എന്‍.ഡി.എയും ഇത്തവണത്തെ പോരാട്ടത്തെ അതിനിര്‍ണ്ണായകമാക്കുന്നു.

24 വര്‍ഷത്തിന് ശേഷം നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (SIR) പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്.

ആകെ വോട്ടര്‍മാര്‍: 2,71,96,936 പേര്‍.

കന്നിവോട്ടര്‍മാര്‍: 18-19 പ്രായത്തിലുള്ള 4,66,408 പേര്‍ ആദ്യമായി ബൂത്തിലെത്തും.

സ്ഥാനാര്‍ത്ഥികള്‍: 140 മണ്ഡലങ്ങളിലായി ആകെ 883 പേര്‍ ജനവിധി തേടുന്നു.

തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ബൂത്തുകള്‍: 30,495 പോളിംഗ് സ്റ്റേഷനുകള്‍.

ഉദ്യോഗസ്ഥര്‍: 1.46 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

പ്രശ്നബാധിത ബൂത്തുകള്‍: 2040 ബൂത്തുകളെ പ്രശ്നബാധിതമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷണവും വെബ്കാസ്റ്റിംഗും ഉണ്ടാകും.

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. നാളെ വോട്ടിംഗ് യന്ത്രങ്ങളില്‍ വിരല്‍ പതിയുന്നതോടെ കേരളത്തിന്റെ വരുംകാല രാഷ്ട്രീയ ചരിത്രമാണ് എഴുതപ്പെടുക.