
ഒരു ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷത്തിന്റെ പടയൊരുക്കം. ശബരിമലയിലെ വിവാദമായ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ച് സഭയുടെ തുടക്കം മുതൽ തന്നെ പ്രതിപക്ഷം കടന്നാക്രമണം നടത്തി. അഴിമതി ആരോപണങ്ങളിൽ മുങ്ങിനിൽക്കുന്ന സർക്കാരിന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെ സഭാനടപടികൾ തടസ്സപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ ഡെപ്യൂട്ടി ലീഡർ കെ. ബാബുവാണ് സഭയിൽ പ്രതിപക്ഷ നിരയെ നയിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾക്ക് അനായാസം ജാമ്യം ലഭിച്ചത് സർക്കാരിന്റെ ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ആചാരലംഘന നീക്കങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്ന ഗൗരവകരമായ വാദമാണ് പ്രതിപക്ഷം ഉയർത്തിയത്. മന്ത്രിമാരെ രക്ഷിക്കാൻ വിശ്വാസികളെയും ആചാര്യന്മാരെയും ബലിയാടാക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് കെ. ബാബു കുറ്റപ്പെടുത്തി.
സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ സഭയിൽ കടുത്ത നിസ്സഹകരണമാണ് പ്രതിപക്ഷം പ്രഖ്യാപിച്ചത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. സ്വർണ്ണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.