‘സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; ദേവസ്വം മന്ത്രി രാജി വയ്ക്കണം’; കവാടത്തിൽ സത്യാഗ്രഹം പുനരാരംഭിച്ച് പ്രതിപക്ഷം

Jaihind News Bureau
Monday, February 2, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ശക്തമാക്കി. സഭയ്ക്കുള്ളിലെ മുദ്രാവാക്യം വിളികൾക്ക് പിന്നാലെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യാഗ്രഹം ആരംഭിച്ചു. ബജറ്റ് ചർച്ചകൾക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതാ നടപടികൾക്കും സഭ സാക്ഷ്യം വഹിക്കാനിരിക്കെ, സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയത്. ഐ.സി. ബാലകൃഷ്ണൻ, എ.കെ.എം. അഷ്‌റഫ് എന്നീ എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു. സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ ജനദ്രോഹ നടപടികൾ ഒരേപോലെ ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ, കേന്ദ്രത്തിന്റെ അവഗണന മാത്രം ചർച്ചയാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. ബജറ്റിലെ പൊള്ളയായ വാഗ്ദാനങ്ങളും സാമ്പത്തിക പ്രതിസന്ധിയും ചർച്ചകളിൽ പ്രധാന വിഷയമാകും.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ലൈംഗിക അതിക്രമ കേസുകളിൽ ഉൾപ്പെട്ട രാഹുൽ എംഎൽഎ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നാണ് പരാതിക്കാരന്റെ വാദം. ഡി.കെ. മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കമ്മിറ്റി ഇന്ന് കേൾക്കും. എന്നാൽ, എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയമപരമായി ഏറെ സങ്കീർണ്ണമായതിനാൽ, നിലവിലെ സഭാ സമ്മേളനത്തിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്