കേരളത്തില്‍ യുഡിഎഫ് തരംഗം; ഭരണത്തുടര്‍ച്ചയ്ക്ക് അറുതിയാകുമെന്ന് ‘പോള്‍ ട്രാക്കര്‍’ സര്‍വ്വേ ഫലം

Jaihind News Bureau
Saturday, February 7, 2026

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പ്രവചിച്ച് ‘പോള്‍ ട്രാക്കര്‍’ (Poll Tracker) സര്‍വ്വേ റിപ്പോര്‍ട്ട്. ജനുവരി 12 മുതല്‍ 30 വരെ 23,800 പേരില്‍ നടത്തിയ ആദ്യഘട്ട സര്‍വ്വേ പ്രകാരം, കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗം നിലനില്‍ക്കുന്നുവെന്നും യുഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നുമാണ് സൂചന. 140 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകള്‍ വേണ്ടയിടത്ത് യുഡിഎഫ് 89 മുതല്‍ 96 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 43 മുതല്‍ 49 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ശക്തമായ വികാരം, അഴിമതി ആരോപണങ്ങള്‍, ശബരിമല സ്വര്‍ണ്ണ കള്ളക്കടത്ത് വിവാദം എന്നിവയാണ് എല്‍ഡിഎഫിന് തിരിച്ചടിയാകുന്നത്. ഇതിനുപുറമെ, പാര്‍ട്ടി സംവിധാനങ്ങളിലെ ധാര്‍ഷ്ട്യവും സി.പി.എമ്മിന് വിനയാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. സഹകരണ ബാങ്ക് തട്ടിപ്പുകളും പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും സി.പി.എം കോട്ടകളില്‍ യുഡിഎഫിന് വിള്ളല്‍ വീഴ്ത്താന്‍ സഹായകരമാകും. അതേസമയം, എന്‍ഡിഎയുടെ സ്വാധീനം തിരുവനന്തപുരത്തെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമുദായങ്ങള്‍ക്കിടയിലെ വലിയ വോട്ട് മാറ്റവും യുഡിഎഫിന് അനുകൂലമാണ്. മധ്യ-തെക്കന്‍ കേരളത്തിലെ നായര്‍ വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ക്രൈസ്തവ മേഖലകളില്‍ ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മെല്ലെപ്പോക്ക്, വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയവ യുഡിഎഫിന് ഗുണകരമാകും. സമസ്തയുടെ പിന്തുണ സി.പി.എമ്മില്‍ നിന്ന് മാറുന്നതും മത്സ്യത്തൊഴിലാളികള്‍, നെല്‍-റബ്ബര്‍ കര്‍ഷകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കിടയിലെ അതൃപ്തിയും ഭരണമാറ്റത്തിന് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളാണെന്ന് ‘പോള്‍ ട്രാക്കര്‍’ വിലയിരുത്തുന്നു.