1987-ന് ശേഷമുള്ള റെക്കോർഡ് വോട്ടിംഗ്; അലയടിക്കുന്നത് ഭരണവിരുദ്ധ തരംഗം; വിറച്ച് എൽഡിഎഫ് ക്യാമ്പ്; നൂറിലധികം സീറ്റുകൾ ഉറപ്പിച്ച് യുഡിഎഫ്

Jaihind News Bureau
Friday, April 10, 2026

കേരളം ആവേശപൂർവ്വം വിധിയെഴുതിക്കഴിഞ്ഞു; ഇനി മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്നത് വലിയൊരു രാഷ്ട്രീയ മാറ്റത്തിലേക്കാണ്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 78.27 രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസം നൽകുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രബുദ്ധ കേരളത്തിന്റെ ശക്തമായ പ്രതിഷേധമാണ് വോട്ടിംഗ് ശതമാനത്തിലെ ഈ വർധനവെന്നാണ് വിലയിരുത്തൽ. കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പോളിംഗ് കുതിച്ചുയർന്നത് വടക്കൻ കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നതിന്റെ സൂചനയാണ്.

ഭരണവിരുദ്ധ തരംഗം സംസ്ഥാനത്താകെ അലയടിച്ചുവെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കുറഞ്ഞത് 80 സീറ്റുകൾ ഉറപ്പാണെന്ന് യുഡിഎഫ് നേതൃത്വം പ്രഖ്യാപിക്കുമ്പോഴും, പോളിംഗ് ട്രെൻഡ് അനുകൂലമായാൽ നൂറിലധികം സീറ്റുകളുമായി അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ പല മണ്ഡലങ്ങളും ഇത്തവണ തിരികെ പിടിക്കാനാകുമെന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. എസ്.ഐ.ആർ (SIR) പശ്ചാത്തലത്തിൽ മലബാറിലെ കനത്ത പോളിംഗ് യുഡിഎഫിന് വലിയ മേൽക്കൈ നൽകുമെന്നാണ് കണക്കുകൂട്ടലുകൾ.

മറുഭാഗത്ത് എൽഡിഎഫ് ഭരണത്തുടർച്ച അവകാശപ്പെടുന്നുണ്ടെങ്കിലും ഉയർന്ന വോട്ടിംഗ് ശതമാനം ഭരണകക്ഷിയുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ സീറ്റുകളിൽ പ്രതീക്ഷ വെക്കുന്ന എൻഡിഎയ്ക്ക് പലയിടത്തും വലിയ വെല്ലുവിളിയാണ് യുഡിഎഫ് ഉയർത്തുന്നത്. മലബാറിലെയും വടക്കൻ ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നത് ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനമായി യുഡിഎഫ് നേതാക്കൾ കാണുന്നു.