
കേരള നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ഭരണപരാജയങ്ങളെയും തുറന്നുകാട്ടുന്നതോടൊപ്പം, സംസ്ഥാനത്തെ പിടിച്ചുലച്ച ശബരിമല സ്വർണ്ണക്കൊള്ള കേസും പ്രതിപക്ഷം ഇന്ന് സഭയിൽ വീണ്ടും ഉന്നയിക്കും.
ബജറ്റ് ചർച്ചകൾക്കൊപ്പം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മറ്റൊരു നിർണ്ണായക നീക്കവും ഇന്ന് സഭയിൽ നടക്കും. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിന്മേലുള്ള അയോഗ്യതാ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം എംഎൽഎ ഡി.കെ. മുരളിയാണ് പരാതി നൽകിയിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. ജാമ്യം ലഭിച്ച എംഎൽഎ സഭയിൽ ഹാജരാകുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്. ബജറ്റിലെ പ്രഖ്യാപനങ്ങളും എംഎൽഎയുടെ അയോഗ്യതാ വിഷയവും ശബരിമല കേസും കൂടി ചേരുന്നതോടെ ഇന്നത്തെ സഭാ സമ്മേളനം അതീവ പ്രക്ഷുബ്ധമാകാനാണ് സാധ്യത.