രാഷ്ട്രീയം നോക്കി ഉന്നത തസ്തികകളില്‍ ജൂനിയര്‍ ഉദ്യോഗസ്ഥ നിയമനം, റിപ്പോര്‍ട്ടും നല്‍കിയില്ല; കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് ഐസിഎആര്‍ അംഗീകാരം നഷ്ടമായി

Jaihind Webdesk
Friday, May 10, 2019

രാഷ്ട്രീയ നേട്ടം കൊയ്യലുകള്‍ക്കിരയായി ഒരു സര്‍ക്കാര്‍ സ്ഥാപനം കൂടി  തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുന്നു. കേരള കാര്‍ഷിക സര്‍വകലാശാലക്ക് ഐസിഎആറിന്‍റെ അക്രഡിറ്റേഷന്‍ നഷ്ടമായി.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച്  (ഐസിഎആര്‍) അംഗീകാരമുള്ള സര്‍വ്വകലാശാലകളുടെ പട്ടികയില്‍ നിന്നും കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തായി.  കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല എന്നിവയ്ക്ക് മാത്രമാണ് ഇനി അംഗീകാരമുണ്ടാവുക.

അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് വേണ്ടുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് 2019 മാര്‍ച്ച് 10നു മുന്‍പായിരുന്നു സമര്‍പ്പിക്കേണ്ടത് .  സര്‍വ്വകലാശാലയിലെ കോഴ്സുകള്‍, അധ്യാപകര്‍, മറ്റ് സൌകര്യങ്ങള്‍ അടക്കമുള്ള വിശദ റിപ്പോര്‍ട്ട് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സര്‍വ്വകലാശാല വൈസ് ചാന്‍സലറോ ശ്രമം നടത്തിയില്ല. രാഷ്ട്രീയം മാത്രം നോക്കി  ഉയര്‍ന്ന തസ്തികകളിലേയ്ക്ക് നടത്തുന്ന ജൂനിയര്‍ നിയമനം സര്‍വ്വകലാശാല ഭരണത്തെയാകെ താളം തെറ്റിച്ച അവസ്ഥയാണ് ഉള്ളതെന്നും യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവാത്തത് ഇതുമുലമാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

സര്‍വ്വകലാശാലയിലെ ഡീന്‍, ഡയറക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍, രാഷ്ട്രീയ പരിഗണയുടെ പേരില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘ഇന്‍-ചാര്‍ജ്’ നിയമനം നല്‍കിയിരിക്കുകയാണ്. അക്രഡിറ്റേഷന്‍ നഷ്ടപെടാനുള്ള കാരണമായി ഐസിഎആര്‍ ഇതും പരിഗണിച്ചതായാണ് മനസ്സിലാകുന്നത്.

ഗുണമേന്മ ഉയര്‍ത്താനുള്ള ഐസിഎആറിന്‍റെ നിര്‍ദ്ദേശങ്ങളും കാര്‍ഷിക സര്‍വ്വകലാശാല നടപ്പാക്കിയില്ല. ഐസിഎആര്‍ അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ടാല്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഡിഗ്രികള്‍ക്കുള്ള കേന്ദ്ര ഗവണ്മെന്‍റ് അംഗീകാരം കൂടി നഷ്ടമാകും. ഐസിഎ ആര്‍ അനുവദിച്ച ഗ്രേസ് പീരിയഡിനുള്ളില്‍ പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കി അക്രഡിറ്റേഷന്‍ എങ്ങനെയും നേടാനുള്ള ശ്രമത്തിലാണ് കാര്‍ഷിക സര്‍വ്വകലാശാല അധികൃതർ.