കെജ്‌രിവാൾ പ്രചാരണരംഗത്തേക്ക്; 1 മണിക്ക് വാർത്താസമ്മേളനം, വൈകിട്ട് റോഡ് ഷോ

Jaihind Webdesk
Saturday, May 11, 2024

 

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് കടക്കും. രാവിലെ 11 ന് ക്ഷേത്ര ദർശനത്തോടെയാവും പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് വാർത്തസമ്മേളനം നടത്തും. വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി റോഡ് ഷോയും നടത്തും. ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ഇന്ത്യ സഖ്യം കേന്ദ്ര സർക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതികരിച്ചു.

50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാൾ പുറത്തിറങ്ങുന്നത്. അതേസമയം കെജ്‌രിവാളിന്‍റെ മടങ്ങിവരവ് പ്രവർത്തകർ വൻ ആഘോഷമാക്കി. വൻ സ്വീകരണമാണ് എഎപി പ്രവർത്തകർ അരവിന്ദ് കെജ്‌രിവാളിനായി ഒരുക്കിയത്. പ്രവർത്തകർക്കൊപ്പം അൽപദൂരം റോഡ് ഷോ നടത്തിയാണ് കെജ്‌രിവാള്‍ മടങ്ങിവരവ് ആഘോഷിച്ചത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നും സുപ്രീം കോടതിക്ക് നന്ദിയെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. ജയിൽ പരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

“എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് ഞാൻ വാക്കുതന്നതാണ്, ഇതാ ഞാൻ ഇവിടെ. ഇത്രയും വലിയൊരു ജനക്കൂട്ടം എന്നെ സ്വീകരിക്കാനെത്തിയതിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോടും നന്ദി അറിയിക്കുന്നു. ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടേയും സഹായം വേണം. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള എന്‍റെ പോരാട്ടം ഞാൻ തുടരുകയാണ്” – കെജ്‌രിവാൾ പ്രവർത്തകരോടായി പറഞ്ഞു.

ജൂണ്‍ 1 വരെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4 വരെ ജാമ്യം നല്‍കണമെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടെങ്കിലും ജാമ്യം ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്.