KCL| നവ്യാനുഭവമായി കെസിഎല്‍ ടീം ലോഞ്ച്; ഭാഗ്യചിഹ്നങ്ങള്‍ക്ക് പേരായി; കൊമ്പന്‍ വീരു, വേഴാമ്പല്‍ ചാരു ; പേര് നല്‍കിയത് പൊതുജനങ്ങള്‍

Jaihind News Bureau
Saturday, August 16, 2025

തിരുവനന്തപുരം: സംഗീതനിശയുടെ അകമ്പടിയോടെ കേരളത്തിന്റെ ക്രിക്കറ്റ് ഉത്സവമായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) രണ്ടാം പതിപ്പിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ആരാധകര്‍ക്ക് നവ്യാനുഭവമായി. പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനമായിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നൂറുകണക്കിന് പേരുകളില്‍ നിന്നാണ് അന്തിമമായി പേരുകള്‍ തിരഞ്ഞെടുത്തത്. ബാറ്റേന്തിയ കൊമ്പന്‍ ഇനി ‘വീരു’ എന്നും, മലമുഴക്കി വേഴാമ്പല്‍ ‘ ചാരു’ എന്നും, അറിയപ്പെടും. പ്രൗഢ ഗംഭീര ചടങ്ങില്‍ കാണികളുടെയും തേര്‍ഡ് അമ്പയറിന്റെയും പ്രതീകമായ ചാക്യാരാണ് പേര് പ്രഖ്യാപിച്ചത്.

വേഴാമ്പലിനായി ചാരു, മിന്നു, ചിക്കു എന്നീ പേരുകളും കൊമ്പനുവേണ്ടി വീരു, അച്ചു, ചിന്നന്‍ എന്നീ പേരുകളുമാണ് ഏറ്റവുമധികം പേര്‍ നിര്‍ദേശിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പോള്‍ ലഭിച്ച പേരുകളാണ് ഭാഗ്യചിഹ്നങ്ങള്‍ക്ക് നല്‍കിയത്. മത്സര പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. പ്രായഭേദമന്യേ എല്ലാവരും മത്സരത്തിന്റെ ഭാഗമായി. വിജയികളുടെ പേര് കെ സിഎല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഖ്യാപിക്കും.

ലീഗിലെ ടീമുകളുടെ കരുത്തും മത്സരവീര്യവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പനായ വീരു. കെസിഎല്ലിന്റെ ആവേശം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്ന സന്ദേശമാണ് വേഴാമ്പല്‍ ചാരു നല്‍കുന്നത്. പുതിയ താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യവും ചിഹ്നം സൂചിപ്പിക്കുന്നുണ്ട്. കളിക്കളത്തിലെ നീക്കങ്ങളെ നര്‍മ്മത്തോടെ കാണുന്ന കാണിയുടെ പ്രതീകമാണ് ചാക്യാര്‍.

ചടങ്ങില്‍ കെസിഎല്‍ ഗവേണിങ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, കെസിഎല്‍ ട്രോഫി യോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തി. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, കെസിഎ സി.ഇ.ഒ മിനു ചിദംബരം, മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, കെസിഎയുടെ മറ്റു ഭാരവാഹികള്‍, കെസിഎ മെമ്പേഴ്‌സ്, ടീം ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം പ്രശസ്ത ഗായകരായ വിധു പ്രതാപും അപര്‍ണ ബാലമുരളിയും ചേര്‍ന്നൊരുക്കിയ സംഗീത നിശയും അരങ്ങേരി. വരും ദിവസങ്ങളില്‍ അരങ്ങേറാനിരിക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ ആവേശം വാനോളമുയര്‍ത്തിയാണ് ടീം ലോഞ്ചിന് തിരശ്ശീല വീണത്.