നിക്ഷേപ സൗഹൃദ വ്യവസായാന്തരീക്ഷം സൃഷ്ടിക്കും: കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Monday, February 16, 2026

 

നിക്ഷേപ സൗഹൃദ വ്യവസായ നയമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ടിഎംഎ ഹാളില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായികള്‍ക്ക് സൗഹൃദപരമായ രീതിയില്‍ ഓരോ സര്‍ക്കാര്‍ വകുപ്പിനേയും ക്രമീകരിക്കും. അതിനാവശ്യമായ നിയമം നടപ്പാക്കുമെന്നും വേണുഗോപാല്‍ ഉറപ്പുനല്‍കി. അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തിക്ക് എത്രമാത്രം ഉത്തരവാദിത്തമുണ്ടോ, അതേ ഉത്തരവാദിത്തം അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരിക്കണം. ഈ സമത്വമാണ് വ്യവസായ സൗഹൃദ ഭരണത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ എംഎസ്എംഇ മേഖല നേരിടുന്ന പ്രതിസന്ധികള്‍, സ്റ്റാര്‍ട്ടപ് മിഷനിലെ അനിശ്ചിതത്വം, ഉദ്യോഗസ്ഥ അനാസ്ഥ തുടങ്ങിയ വിഷയങ്ങള്‍ സംരംഭകര്‍ ഉന്നയിച്ചു.അപേക്ഷകള്‍ അനാവശ്യമായി വൈകുന്നതും വ്യക്തമായ ഉത്തരവാദിത്ത സംവിധാനം ഇല്ലാത്തതും വ്യവസായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായികള്‍ നേരിടുന്ന ധനസഹായ പ്രശ്‌നങ്ങളും സ്റ്റാര്‍ട്ടപ് മിഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സംസ്ഥാനത്തിന്റെ നിക്ഷേപ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.സര്‍ക്കാരും ഉദ്യോഗസ്ഥ സംവിധാനവും വിശ്വാസ്യത പുലര്‍ത്തിയില്ലെങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ രംഗത്തും നയപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലും വരുമാനവും കണ്ടെത്താന്‍ സഹായിക്കുന്ന പാഠ്യേതര വിഷയങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഇത് വഴി കേരളത്തിന്റെ വിലപ്പെട്ട മാനുഷിക വിഭവശേഷി വിദേശത്തേക്ക് ഒഴുകുന്നത് തടയാനും, ബ്രെയ്ന്‍ ഡ്രെയ്ന്‍ ഒഴിവാക്കി ബ്രെയ്ന്‍ ഗെയ്ന്‍ സൃഷ്ടിക്കാനും കഴിയും. വ്യവസായ സൗഹൃദ ഭരണസംവിധാനവും, തൊഴില്‍ കേന്ദ്രീകൃത വിദ്യാഭ്യാസ പരിഷ്‌കാരവും ഒന്നിച്ചുപോയാല്‍ മാത്രമേ കേരളത്തിന് സ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിശ്ചിത സമയപരിധിക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തില്ലെങ്കില്‍, അത് അംഗീകരിച്ചതായി കണക്കാക്കുന്ന നിയമം കൊണ്ടുവരുക, ഹോട്ടല്‍ വാടക കൂടുതലായതിനാല്‍ ‘ഹോം സ്റ്റേ’ കള്‍ക്ക് ടൂറിസത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക, ചക്ക പോലുള്ള നാടന്‍ വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, ജനങ്ങള്‍ക്കും വ്യവസായികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കുക, അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക തുടങ്ങിയ നടപടികള്‍ പരിഗണിക്കേണ്ടതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

സാഹിത്യ ഉത്സവങ്ങള്‍ നടക്കുന്നതുപോലെ പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും യുവാക്കളെ ആകര്‍ഷിക്കാനും ‘ഇന്‍ഡസ്ട്രിയല്‍ ഫെസ്റ്റിവലുകള്‍’ സംഘടിപ്പിക്കുക, ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിസികള്‍ നടപ്പിലാക്കുക, ബാങ്കുകള്‍ സംരംഭകരെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതിനു പകരം റിസ്‌ക് എടുക്കുന്നവരെ താങ്ങിനിര്‍ത്തുന്ന സമീപനം സ്വീകരിക്കുക തുടങ്ങിയവ പരിഗണിക്കുമെന്ന് എംപി അറിയിച്ചു.

ഡോ. സഹദുള്ള, ഇഎം നജീബ്, നാരായണന്‍, പ്രദീപ്, ശ്യാം, മഹേഷ്, ദീപു കരുണാകരന്‍, വികാസ്, ഗ്രേസ്, ജ്യോതിഷ് , ജിതിന്‍, അരുണ്‍, ശാലിനി , രാജേഷ്, സന്ദീപ്, ജാന്‍സി, റോഷ്‌നി, മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.