ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം മോദി യു.എസിന് പണയം വെച്ചു: കെ.സി വേണുഗോപാല്‍

Jaihind News Bureau
Wednesday, February 11, 2026

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം അമേരിക്കയ്ക്ക് മുന്നില്‍ കീഴടക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും രഹസ്യങ്ങളും കാരണം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ വിദേശശക്തികള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ രാജ്യത്തെ ഡാറ്റ, കാര്‍ഷിക മേഖല, അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം, ഊര്‍ജ്ജ സുരക്ഷ എന്നിവയെല്ലാം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി കൈമാറിക്കഴിഞ്ഞു. പ്രധാനമന്ത്രി ബ്ലാക്ക്മെയില്‍ ചെയ്യപ്പെടുന്ന അവസ്ഥയിലായതിനാലാണ് ഇത്തരമൊരു കീഴടങ്ങല്‍ സംഭവിച്ചത്. എപ്സ്‌റ്റൈന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകളും അദാനിയുടെ സാമ്പത്തിക ഇടപാടുകളും പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിക്കപ്പെടുന്നു. ഇത് അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി തുല്യമായ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഒരു വ്യക്തിയെന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്ന പ്രധാനമന്ത്രിക്ക് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അധികാരത്തോടെ സംസാരിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വിറ്റഴിക്കപ്പെടുന്നത് ഈ ബലഹീനത മൂലമാണെന്നും കെ.സി വേണുഗോപാല്‍ എം പി പറഞ്ഞു.