‘വിശ്വാസമില്ലാത്തവർ അമ്പലം ഭരിക്കുമ്പോൾ കണ്ണുണ്ടാകുക സമ്പത്തിൽ മാത്രം’; അയ്യപ്പസംഗമം വലിയ കൊള്ളയെന്ന് കെ.സി വേണുഗോപാൽ

Jaihind News Bureau
Friday, February 13, 2026

വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ അവരുടെ കണ്ണ് സമ്പത്തില്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് അഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്ന അഴിമതിയിലൂടെ പുറത്തുവന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ദേവസ്വം മന്ത്രി നിയമസഭയെപ്പോലും തെറ്റിധരിപ്പിച്ചു. നിയമസഭയില്‍ മന്ത്രി പറഞ്ഞതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനാണെന്ന മന്ത്രിയുടെ വാദത്തെയും കെസി വേണുഗോപാല്‍ പരിഹസിച്ചു.

ദേവസ്വം ബോര്‍ഡ് തെറ്റായ വിവരം നിയമസഭയില്‍ മന്ത്രിയെ കൊണ്ട് പറയിപ്പിച്ചെങ്കില്‍ അത് തിരുത്താന്‍ എന്തുകൊണ്ട് അദ്ദേഹം തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ ചോദിച്ചു. ആഗോള അയ്യപ്പസംഗമ സമയത്ത് ഇതെല്ലാം സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്ന ദേവസ്വം മന്ത്രിയുടെ ന്യായവാദം. ഭജന നടത്തിയതിന്റെ പേരില്‍പ്പോലും കള്ളക്കണക്ക് ഉണ്ടാക്കിയത് കേട്ടുകേള്‍വിയില്ലാത്തതാണ്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയെ വെള്ളപൂശാനാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. അത് ഏറ്റവും വലിയ കൊള്ളയായിരുന്നുവെന്നാണ് പുറത്തുവന്ന കാര്യങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. ഇത് ലജ്ജാകരമാണ്. ശബരിമലയില്‍ നടന്ന കൊള്ളകള്‍ മുഴുവന്‍ ഹൈക്കോടതി അന്വേഷിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥയാണ്. അമ്പലം നടത്തിപ്പിനായി ചുമതലപ്പെടുത്തയവര്‍ നടത്തുന്ന കൊള്ള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

പ്രതിദിനം ജനങ്ങള്‍ക്കിടയില്‍ യുഡിഎഫിന്റെ ഗ്രാഫ് ഉയരുകയാണ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയാനില്ല. കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിലനിര്‍ത്താന്‍ അവര്‍ നടത്തുന്ന അഭ്യാസം കേരള ജനത വീക്ഷിക്കുന്നുണ്ട്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണവേദിയിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുന്നതാണെന്നും അതില്‍ നേതാക്കള്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.