സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിക്കുന്നതിനായി ശുപാർശ ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.സി വേണുഗോപാല്‍ എം.പി. കേസിനെ വഴിതിരിച്ചുവിടാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ബി.ഗോപാലകൃഷ്ണന്‍റേത് ബാലിശമായ ആരോപണമാണ്. തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലിവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിക്കുന്നതിനായി കെ.സി വേണുഗോപാല്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബ്ബും രംഗത്തെത്തി. മെരിറ്റ് അടിസ്ഥാനത്തില്‍ ഓപ്പണ്‍ ഇന്‍റര്‍വ്യു ആണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നടക്കുന്നത്. അപേക്ഷിക്കുന്ന ഒഴിവിലേക്കുള്ള പ്രവൃത്തിപരിചയം ഉദ്യോഗാര്‍ത്ഥിക്കുണ്ടോ എന്ന് പരിശോധിച്ചതിനുശേഷമാണ് നിയമനം . എച്ച്. ആര്‍ മാനേജര്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ഇന്‍റര്‍വ്യൂവില്‍ ഒരു ശുപാര്‍ശയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.