K.C VENUGOPAL MP| പുകള്‍പെറ്റ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കിയെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind News Bureau
Sunday, November 9, 2025

പുകള്‍പെറ്റ കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ട് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്്. ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച ഹൃദ്രോഗിയായ വേണുവിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് പിന്നാലെയാണ്, എസ്എടി ആശുപത്രയില്‍ പ്രസവം കഴിഞ്ഞ ശിവപ്രിയയെന്ന യുവതിയുടെ മരണം. ഇവ രണ്ടും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകങ്ങളാണ്. വേണുവും ശിവപ്രിയയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികളാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എസ്എടി ആശുപത്രിയില്‍ നിന്നുണ്ടായ ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. പിജി ഡോക്ടര്‍മാരെ ചികില്‍സിക്കാന്‍ വിട്ടശേഷം സീനിയര്‍ ഡോക്ടര്‍മാര്‍ പുലര്‍ത്തിയ നിസ്സംഗത ഒരു ജീവനെടുക്കാന്‍ കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി വലിയ വാദഗതി ഉയര്‍ത്തുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗിയെ തറയില്‍ കിടത്തി ചികിത്സിക്കുന്ന പ്രാകൃത രീതിയാണ് പിന്തുടരുന്നത്. വേണുവിന്റെ മരണത്തില്‍ ആരോപണവിധേയരായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യമുണ്ടായിരുന്ന സര്‍ക്കാര്‍ ആശുപത്രികളെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ട് ഈ ഭരണകൂടം സകല മനുഷ്യാവകാശ ലംഘനങ്ങളുടേയും കേന്ദ്രമായി മാറ്റിയത്. ഈ സംഭവങ്ങളില്‍ ആരോഗ്യമന്ത്രി പുലര്‍ത്തുന്ന മൗനവൃതം അവസാനിപ്പിക്കണമെന്നും വേണുവിന്റെയും ശിവപ്രിയയുടെയും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.