കവളപ്പാറ ഉള്‍പ്പെടെവിവിധ ദുരന്തങ്ങളില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാട്ടുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിലമ്പൂര്‍ വാണിയമ്പുഴ ഇരുട്ടുകുത്തിയില്‍ കവളപ്പാറ ദുരന്തത്തിന്റെ ഇരകളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
2019 ലെ കവളപ്പാറ ദുരന്തത്തില്‍ പെട്ടവരെ പുനരധിവാസം എന്ന പേരില്‍ വാണിയമ്പുഴ, ഇരുട്ടുകുത്തി വനമേഖലകളില്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ടാര്‍പോളിന്‍ ഷീറ്റുകളില്‍ വനത്തിനുള്ളില്‍ താമസിക്കുന്ന ഇവരുടെ നരക ജീവിതം നേരിട്ട് കണ്ടറിഞ്ഞ ശേഷം മാധ്യമങ്ങളോട്
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവരുടെ ജീവിതം എന്ന് അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറ ദുരന്തമുണ്ടാകുന്നത്. മലപ്പുറം കവളപ്പാറയിലെ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടി 59 ജീവനുകളാണ് നഷ്ടമായത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ആറ് വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോള്‍ ഇരകളായവര്‍ ഇന്നും അതിജീവന പാതയിലാണ്.
രാത്രി എട്ട് മണിയോടെയുണ്ടായ ദുരന്തത്തില്‍ ഒന്നു നിലവിളിക്കാനോ ഓടിരക്ഷപ്പെടാനോ ആകാതെ 59 ജീവനുകളാണ് മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞുപോയത്. ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 49 മൃതദേഹങ്ങളേ കണ്ടെടുക്കാനായുള്ളൂ. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിയോടെ മാത്രമാണ് കവളപ്പാറ നിവാസികള്‍ ഇന്ന് ഓര്‍ക്കുന്നത്.