കരുവന്നൂര്‍ തട്ടിപ്പ്; എംഎം വര്‍ഗീസ് വീണ്ടും ഇഡിക്ക് മുന്നില്‍, ബെനാമി ലോണ്‍ അനുവദിക്കാന്‍ സിപിഎം കമ്മിറ്റി ?

Jaihind Webdesk
Friday, December 1, 2023


കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് വീണ്ടും ഇഡിയ്ക്ക് മുന്നില്‍. ബെനാമി ലോണ്‍ അനുവദിക്കാന്‍ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യല്‍. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വര്‍ഗീസ് വ്യക്തമാക്കി. കരുവന്നൂരില്‍ ബെനാമി ലോണ്‍ അനുവദിക്കാന്‍ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തല്‍. ബെനാമി വായ്പ നേടിയവര്‍ക്ക് ഈടായി നല്‍കിയ വസ്തുക്കള്‍ ലോണ്‍ അടച്ച് തീരും മുന്‍പ് തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകള്‍ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

സാധാരണ ബാങ്ക് ക്രമക്കേട് മാത്രമായി അവസാനിപ്പിക്കാനിരുന്ന കേസുകളിലെ ഉന്നതര്‍ പുറത്ത് വന്നത് തങ്ങളുടെ അന്വേഷണത്തിലാണെന്നാണ് ഇഡി വാദിക്കുന്നത്. ബെനാമി വായ്പകള്‍ക്ക് പിന്നിലുള്ള ഉന്നതരിലേക്ക് സഹകരണ വകുപ്പോ സംസ്ഥാന പൊലീസോ പോയിട്ടില്ല. ഇഡി പ്രതിയാക്കിയ 55 പേരില്‍ 37 പേരും പുതുതായി പുറത്ത് വന്ന പ്രതികളാണ്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 28 കോടി രൂപയുടെ ബെനാമി വായ്പ നേടിയ പി പി കിരണ്‍ ആരുടെയും ചിത്രത്തിലുണ്ടായിരുന്നില്ല. ബെനാമി ലോണുകളെല്ലാം നിയന്ത്രിച്ച സതീഷ് കുമാര്‍, സതീഷ് കുമാറിനായി ഇടപാടുകള്‍ നിയന്ത്രിച്ച സിപിഎം നേതാവ് അരവിന്ദാക്ഷന്‍ എന്നിവരെല്ലാം സഹകരണ വകുപ്പിന്റെ അന്വേഷണത്തിന് പുറത്തുള്ളവരാണെന്നും ഇഡി പറയുന്നു.